തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയരുന്ന പുതിയ കേസുകൾ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് സ്‌ഥിരീകരിച്ച് വിദഗ്‌ധ സമിതി. മറ്റ് സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വർധന രണ്ടാം തരംഗം തന്നെയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും എത്രയും വേഗം വാക്‌സിൻ ലഭ്യമാക്കണമെന്ന് സമിതി നിർദ്ദേശിച്ചു.
കേരളത്തിൽ 26 ശതമാനമാണ് കോവിഡ് കേസുകളുടെ വർധന. ഈ മാസം 15ഓടെ രോഗബാധ ഇനിയും കൂടിയേക്കാമെന്നും വിലയിരുത്തലുണ്ട്. രണ്ടാം തരംഗത്തിൽ കൂടുതലും രോഗ ബാധിതരാകുന്നത് യുവാക്കളാണെന്നാണ് റിപ്പോർട്.
തീവ്ര വ്യാപനം നടക്കുന്ന സംസ്‌ഥാനങ്ങളിലെ കണക്കുകൾ അനുസരിച്ചാണ് ഈ വിലയിരുത്തൽ. മഹാരാഷ്‌ട്രയിൽ പുതുതായി രോഗം ബാധിക്കുന്നവരിൽ പകുതിയിൽ ഏറെയും യുവാക്കളാണ്. അതേസമയം, കേരളത്തിൽ പ്രാദേശികതല നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലും ലോക്ക്‌ഡൗൺ ഇപ്പോൾ പരിഗണനയിലില്ല എന്നാണ് വിവരം.
Also Read: ലോക്ക്ഡൗണില്ല; പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കും; ആരോഗ്യവകുപ്പ്