ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കി. ജനുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനം മാത്രമാവും ചേരുക. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
കത്തിന്റെ വിശദാംശങ്ങൾ പുറത്തു വന്നതിന് പിന്നാലെ , മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് വിമർശനവുമായി രംഗത്ത് വന്നു. സർക്കാർ സത്യത്തിൽ നിന്ന് പിൻമാറുകയാണ് എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്‌തത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ അഭിപ്രായം ചോദിച്ചില്ലെന്ന് അറിയിക്കുകയും ചെയ്‌തു.
നേരത്തെ രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭം ചർച്ച ചെയ്യാൻ പാർലമെന്റ് വിളിച്ചുകൂട്ടണം എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സർക്കാർ ഈ ആവശ്യം നിരാകരിക്കാനാണ് സാധ്യത. ജനുവരി അവസാന വാരമാവും ബജറ്റ് സമ്മേളനം ചേരുക. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.