തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് ഇനിമുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം മതിയെന്ന് സര്‍ക്കാര്‍. സെന്റിനല്‍ സര്‍വെയലന്‍സിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് നേരത്തെ ആന്റിജന്‍ പരിശോധനക്കൊപ്പം ആര്‍.ടി പി.സി.ആര്‍ പരിശോധനയും നടത്തിയിരുന്നു.
അതേസമയം രോഗവ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളില്‍ പരിശോധനകള്‍ കൂട്ടുന്നതിന് പകരം സെന്റിനല്‍ സര്‍വെയലന്‍സ് പരിശോധനയില്‍ ഇത്തരം ക്ലസ്റ്ററുകളെ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരമായി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എല്ലാ ആഴ്‌ചയും തുടര്‍ച്ചയായി പരിശോധനകള്‍ നടത്താനും തീരുമാനമായി.
സംസ്ഥാനത്ത് ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കൂടുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ആഴ്‌ച സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞത് കോവിഡ് പരിശോധനകള്‍ കുറഞ്ഞതു കൊണ്ടാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. 100 പേരുടെ പരിശോധന അടിസ്ഥാനമാക്കിയാണ് ടി.പി.ആര്‍ കണക്കാക്കുന്നത്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 6 – 7 ആണ്. ജൂണില്‍ ഇത് രണ്ടില്‍ താഴെയായിരുന്നു. അതേസമയം 14 ദിവസം ടി.പി.ആര്‍ അഞ്ച് ശതമാനത്തിന് താഴെ നിന്നാലെ രോഗബാധയുള്ള പ്രദേശം തുറന്നു കൊടുക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ ദിവസേന നടക്കുന്ന പരിശോധനകളില്‍ 65 ശതമാനവും ആന്റിജന്‍ ടെസ്റ്റാണ്. സെന്റിനല്‍ സര്‍വെയലന്‍സ് പരിശോധനകള്‍ 5 ശതമാനവും. ആന്റിജന്‍ പരിശോധനകളുടെ ഫലത്തില്‍ വിദഗ്ദ്ധര്‍ നേരത്തെ തന്നെ സംശയം ഉന്നയിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോകുകയായിരുന്നു. ആര്‍.ടി പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ ഫലം ലഭിക്കാന്‍ 7 ദിവസമെടുക്കുമ്പോള്‍ 30 മിനിട്ട് കൊണ്ട് ഫലമറിയാം എന്നതാണ് ആന്റിജന്‍ ടെസ്റ്റിന്റെ മേന്മയായി കണക്കാക്കുന്നത്. എന്നാല്‍, ഫലത്തിന്റെ കൃത്യത സംശയ നിഴലിലാണ്.
കോവിഡ് പ്രതിദിന പരിശോധന ഈ മാസം 50,000ല്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് സമ്പര്‍ക്ക വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെ ഉള്‍പ്പടെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കും. അതുകൊണ്ട് തന്നെ അടുത്തമാസം രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യും. നിലവില്‍ സംസ്ഥാനത്ത് ടി.പി.ആര്‍ ഉയര്‍ന്ന സാഹചര്യമുള്ളതിനാല്‍ 65,000 പരിശോധനകള്‍ പ്രതിദിനം നടത്തണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.