പോർട്ട് ബ്ളെയർ : കോവിഡ് വ്യാപനത്തിന് ശേഷം വിനോദസഞ്ചാര മേഖല മിക്കയിടങ്ങളിലും പഴയപടിയാകാൻ തുടങ്ങിയതോടെ കർശന നടപടികളുമായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ. കോവിഡിനെതിരെ കർശന ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന സഞ്ചാരികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന തീരുമാനത്തിലാണ് ആൻഡമാൻ.
അന്യസംസ്‌ഥാനത്ത് നിന്നെത്തുന്ന സഞ്ചാരികൾക്കും, തദ്ദേശീയരായ സഞ്ചാരികൾക്കും ഇത് ഒരുപോലെ ബാധകമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ വിനോദസഞ്ചാരത്തിനായി എത്തുന്ന ആളുകൾ കർശനമായും കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്നും ആരോഗ്യ ഡെപ്യൂട്ടി ഡയറക്‌ടറും കോവിഡ് നോഡൽ ഓഫീസറുമായ ഡോക്‌ടർ അവിജിത് റോയ് അറിയിച്ചു.
പ്രതിദിനം 800ഓളം വിനോദസഞ്ചാരികളാണ് ആൻഡമാനിൽ എത്തുന്നതെന്ന് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എം വിനോദ് വ്യക്‌തമാക്കി. മിക്കയിടങ്ങളിലും കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിനോദസഞ്ചാര മേഖലയിൽ കർശന ജാഗ്രത പാലിക്കേണ്ടി വരുന്നത്. 5,038 കോവിഡ് കേസുകളാണ് ആൻഡമാനിൽ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഇതിൽ 7 പേർ മാത്രമാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 6 മാസത്തിനിടെ ഒരു കോവിഡ് മരണം പോലും ഇവിടെ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : കെഎഎസ് സംവരണ നയം; സംസ്‌ഥാന സർക്കാരിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതിയിൽ