ന്യൂഡെൽഹി: യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആർടിപിസിആർ പരിശോധനയാണ് യുകെയിൽ നിന്നും എത്തുന്നവർ നടത്തേണ്ടത്. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിലും ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് പുതിയ നിബന്ധന.
ജനുവരി 30 വരെയായിരിക്കും പുതിയ നിബന്ധന ബാധകമാക്കുക. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പിന്നീട് തീരുമാനം പുനഃപരിശോധിക്കും. യുകെയിൽ നിന്നും ഇന്ത്യയിൽ എത്തുന്ന എല്ലാവരും സെൽഫ് ഡിക്ളറേഷൻ ഫോം സമർപ്പിക്കണം. യാത്രക്ക് 72 മണിക്കൂർ മുൻപ് ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാരെ മാത്രം വിമാനത്തിനുള്ളിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
യുകെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലും കനത്ത ജാഗ്രത തുടരുകയാണ്. വൈറസ് ബാധ കണ്ടെത്തിയതിന് പിന്നാലെ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Read also: കോവിഡ്; രാജ്യത്ത് 19,078 പേർക്ക് കൂടി രോഗം, വാക്‌സിൻ ഉടൻ