ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,078 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 22,926 പേർ രോഗമുക്‌തി നേടി. 224 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
1,03,05,788 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. അതിൽ 2,50,183 പേർ നിലവിൽ ചികിൽസയിലാണ്. 99,06,387 പേർ രോഗമുക്‌തി നേടി. 1,49,218 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ലോകത്ത് 10ആം സ്‌ഥാനത്താണ് ഇന്ത്യ. കേരളം, മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങളിലാണ് രാജ്യത്ത് ആയിരത്തിലധികം രോഗികളുള്ളത്.
അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്‌സിനുള്ള അനുമതി ഉടൻ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. കോവിഡ് വാക്‌സിന് അംഗീകാരം നൽകാൻ വിദഗ്‌ധ സമിതി നേരത്തെ ശുപാർശ നൽകിയിരുന്നു. ഓക്‌സ്‌ഫോർഡ് സർവകലാശാലയും മരുന്ന് നിർമാണ കമ്പനിയായ അസ്‌ട്രാസനേകയും ചേർന്ന് നിർമിക്കുന്ന കോവിഷീൽഡ് വാക്‌സിനാണ് ഇന്ത്യയിൽ അംഗീകാരം ലഭിക്കുക. പൂണെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ വാക്‌സിൻ നിർമിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്.
Read also: വാക്‌സിനേഷൻ; ഏറ്റവും വലിയ സംഭരണ കേന്ദ്രം എറണാകുളത്ത്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു