കൊച്ചി: കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തിനായി എറണാകുളം ജില്ലയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിക്കുന്നത് ജില്ലയിൽ നിന്നാണ്. കോവിഡ് ഡിജിറ്റൽ പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌തവരുടെ എണ്ണം 70,000 കടന്നു. ഏറ്റവും വലിയ സംഭരണ കേന്ദ്രവും എറണാകുളത്താണ് തയാറാക്കുന്നത്.
സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ 600ൽ അധികം കുത്തിവെപ്പ് കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള മെഡിക്കൽ പ്രവർത്തകർക്ക് ആദ്യ ഘട്ടത്തിൽ തന്നെ വാക്‌സിനേഷൻ നൽകാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്.
എറണാകുളത്തിന് പുറമെ തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളുടെയും വാക്‌സിനുകൾ സംഭരിക്കുന്നത് കൊച്ചിയിലാണ്. ആലുവയിലും സംഭരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലെയും കെഎംഎസ്‌സിഎല്ലിന്റെയും (Kerala Medical Services Corporation Limited) ശീതീകരണികൾ ഇതിനായി സജ്‌ജമാണ്. നാല് കൂറ്റൻ ശീതീകരണികളാണ് ഇവിടെയുള്ളത്. വാക്‌സിൻ കാരിയറുകൾ, കോൾഡ് ബോക്‌സ്, ശീതീകരണി എന്നിവ ആലുവയിലും തയ്യാറാക്കുന്നുണ്ട്.
ഇടപ്പള്ളിയിലെ സംഭരണ കേന്ദ്രത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഡോക്‌ടർമാർക്കും നഴ്‌സുമാർക്കുമുള്ള പരിശീലന പരിപാടികൾ ഉടൻ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
Also Read: ദുരഭിമാനക്കൊല; അനീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കൽ തുടങ്ങി