കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്‌ഥയിലുള്ള രോഗിയെ ജനറൽ വാർഡിൽ നിന്നും ഐസിയുവിലേക്ക് മാറ്റാൻ വൈകിയത് രോഗികൾ ചോദ്യം ചെയ്‌തു.
രോഗികൾ ബഹളം വെയ്‌ക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ജൂനിയർ റെസിഡന്റ് ഡോക്‌ടർ ജോലിചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ഉദര സംബന്ധമായ അസുഖമുള്ള കോവിഡ് രോഗി ജനറൽ വാർഡിൽ വെച്ച് ഇന്നലെ രാത്രി ഗുരുതരാവസ്‌ഥയിലായി ചോര ഛർദ്ദിക്കുകയായിരുന്നു.
ഐസിയുവിലേക്ക് മാറ്റാനായി ഡോക്‌ടർമാർ എത്താൻ വൈകിയെന്നാരോപിച്ച് രോഗിയെ കുടെയുള്ളവർ ഒരു വീൽചെയറിൽ കയറ്റി വാർഡിന് പുറത്ത് എത്തിച്ചു. മതിയായ ശുശ്രൂഷ നൽകുന്നില്ലെന്ന് ആരോപിച്ച് ആരോഗ്യ പ്രവർത്തകരുമായി രോഗികൾ രൂക്ഷമായ വാക്കു തർക്കത്തിൽ ഏർപ്പെട്ടു.
രോഗികൾ അസഭ്യം പറയുന്നു, ആക്രമിക്കാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് ഡോക്‌ടർമാരുടെ ആരോപണം. എന്നാൽ തങ്ങളോട് ആരോഗ്യ പ്രവർത്തകരാണ് തട്ടിക്കയറിയതെന്ന് രോഗികളും തിരിച്ചടിക്കുന്നു. ദൃശ്യം പകർത്തി ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ഡോക്‌ടർക്കെതിരെ നടപടി വേണമെന്ന് രോഗികൾ കളക്‌ടർമാർക്ക് പരാതി നൽകി. ആശുപത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി വിവരങ്ങൾ തേടിയിട്ടുണ്ട്.
Read Also: സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് സോഫ്റ്റ്‌വെയറിലേക്ക് മാറും; മുഖ്യമന്ത്രി