ന്യൂഡെൽഹി: കോവിഡ് രൂക്ഷമായ ഡെൽഹിയിൽ മൊബൈൽ ടെസ്‌റ്റിങ് വാനുകൾ കണ്ടെയ്‌ൻമെന്റ് സോണുകളിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്താൻ തീരുമാനം. ഡെൽഹിയിലെ കോവിഡ് സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര മന്ത്രി അമിത് ഷാ വിളിച്ച അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
രാജ്യ തലസ്‌ഥാനത്ത് ആർടി-പിസിആർ പരിശോധന ഇരട്ടിയാക്കുമെന്നും (ഒരു ദിവസം ഒരു ലക്ഷത്തിലധികം) ധൗല ക്വാൻ അടിസ്‌ഥാനമായുള്ള ഡിആർഡിഒയിൽ 750 ഐസിയു കിടക്കകൾ സ്‌ഥാപിക്കുമെന്നും യോഗത്തിന് ശേഷം കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും മൊബൈൽ ടെസ്‌റ്റിങ് വാനുകൾ ഡെൽഹിയിലെ വിവിധ സ്‌ഥലങ്ങളിൽ വിന്യസിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ എന്നിവരും അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.
Also Read: ഒബാമയുടെ പുസ്‍തകത്തില്‍ മോദിയില്ല; ശശി തരൂര്‍
ഡെൽഹിയിൽ 24 മണിക്കൂറിനിടെ 3235 പോസിറ്റീവ് കേസുകളും 95 മരണവും റിപ്പോർട്ട് ചെയ്‌തു. അതേസമയം, രാജ്യത്തെ പ്രതിദിന കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 88.14 ലക്ഷത്തിലധികമാണ്. ആകെ 1,29,635 പേർ ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടു. 82.63 ലക്ഷം പേർ രോഗമുക്‌തി നേടി.