ന്യൂഡെല്‍ഹി: ബറാക്ക് ഒബാമയുടെ എ പ്രോമിസ്ഡ് ലാൻഡ് എന്ന പുസ്‍തകത്തില്‍ എവിടെയും നരേന്ദ്ര മോദി എന്ന പേരില്ലെന്ന് ശശി തരൂര്‍ എംപി. അഡ്വാന്‍സ് കോപ്പിയായി ലഭിച്ച പുസ്‍തകം താന്‍ വായിച്ചെന്നും, 902 പേജുള്ള പുസ്‌തകത്തിൽ എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.
എന്നാൽ ഡോക്റ്റര്‍ മന്‍മോഹന്‍ സിംഗിനെ വളരെ നന്നായി പുസ്‍തകത്തില്‍ പ്രശംസിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ വ്യക്‌തമാക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശം ബിജെപി ഏറ്റെടുത്തതിനെ തുടര്‍ന്നാണ് തരൂരിന്റെ പരിഹാസം.
അധ്യാപകനെ ആകര്‍ഷിക്കാന്‍ തല്‍പരനായിരിക്കുമ്പോഴും വിഷയ സമഗ്രതയില്‍ അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു ഒബാമ തന്റെ പുസ്‍തകത്തില്‍ കുറിച്ചത്. ഈ വാക്യങ്ങളാണ് ബിജെപി ഏറ്റുപിടിച്ചത്.
എന്നാല്‍ ഇന്ത്യയില്‍ ജനങ്ങളെ സംബന്ധിക്കുന്ന ഏതൊരു പ്രശ്‌നത്തിലും സംഘികള്‍ ജനങ്ങളുടെ വികാരം കൊണ്ടും ഭയം കൊണ്ടും നീരസം കൊണ്ടും കളിക്കാന്‍ കാത്തിരിക്കുന്നവര്‍ ആണെന്നും ഇത്തരം പ്രതിഫലനങ്ങളെല്ലാം അവഗണിച്ചു കൊണ്ട് ഒബാമയുടെ ഓര്‍മക്കുറിപ്പിലെ ഒരു വാചകം വെച്ച് കൊണ്ട് ഇവര്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നതിന്റെ കാരണം സത്യത്തില്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
ഒബാമ മടങ്ങി വന്ന് മന്‍മോഹന്‍ സിംഗിന് ശേഷമുള്ള ഇന്ത്യയുടെ അവസ്‌ഥ പ്രതിപാദിക്കുന്ന ഒരു രണ്ടാം വോള്യം വായിച്ചാലുള്ള അവരുടെ മാനസികാവസ്‌ഥ ഊഹിക്കാന്‍ കഴിയുന്നതല്ലെന്നും തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശത്തെ വിമർശിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് നേരത്തെ രംഗത്ത് വന്നിരുന്നു.
Read also: ബറാക് ഒബാമക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം; രാഹുല്‍ വിഷയത്തില്‍ ശിവസേന