ന്യൂഡെൽഹി: യുഎസ് മുൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ പുതിയ ഓർമക്കുറിപ്പിൽ ഇന്ത്യൻ നേതാക്കളായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും. ഒബാമയുടെ ആത്‌മകഥാപരമായ അനുസ്‌മരണങ്ങൾ നിറഞ്ഞ ‘എ പ്രോമിസ്‌ഡ് ലാൻഡ്‘ എന്ന പുസ്‌തകത്തിലാണ് ഇരു നേതാക്കളെയും കുറിച്ച് പരമാർശമുള്ളത്.
‘പരിഭ്രാന്തമായ, രൂപമില്ലാത്ത’ ഒരു ഭാവം രാഹുൽ ഗാന്ധിക്ക് ഉണ്ട്, കോഴ്‌സ് വർക്ക് നന്നായി ചെയ്‌ത് അധ്യാപകനെ ആകർഷിക്കാൻ തൽപരനായിരിക്കുമ്പോഴും വിഷയ സമഗ്രതയിൽ അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുൽ ഗാന്ധിയെന്ന് പുസ്‌തകത്തിൽ പറയുന്നു. അതേസമയം, മൻമോഹൻ സിങ് അചഞ്ചലനായ സത്യസന്ധനാണെന്നാണ് ഒബാമയുടെ കണ്ടെത്തൽ.
മറ്റ് ലോക നേതാക്കളെ കുറിച്ചും ഒബാമ പുസ്‌തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. ശക്‌തനും എന്തിനെയും മറികടക്കാൻ കഴിവുള്ളവനുമായ നേതാവാണ് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ എന്നാണ് ഒബാമ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരപ്രകൃതം ശ്രദ്ധേയമായിരുന്നുവെന്നും പുസ്‌തകം പറയുന്നു.
യുഎസിലെ പുതിയ പ്രസിഡണ്ട് ജോ ബൈഡനെക്കുറിച്ചും ഒബാമ കുറിച്ചിട്ടുണ്ട്. തന്റെ മുൻ വൈസ് പ്രസിഡണ്ട് മാന്യനും സത്യസന്ധനും വിശ്വസ്‌തനുമാണ്. അതേസമയം, 2006 മുതൽ 2009ൽ രാജിവെക്കുന്നതു വരെ അലാസ്‌കയിലെ ഒമ്പതാമത്തെ ഗവർണറായി സേവനം ചെയ്‌ത സാറാ പാലിന് ഭരണ വിഷയത്തിൽ താൻ എന്താണ് സംസാരിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നെന്നും ഒബാമ പുസ്‌തകത്തിൽ പറയുന്നു.
Also Read: ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനിൽ യുപി സര്‍ക്കാരിന് ഐഎംഎയുടെ കത്ത്
വ്യക്‌തി ജീവിതത്തേക്കാൾ രാഷ്‌ട്രീയ നിലപാടുകൾക്ക് ഊന്നൽ നൽകുന്നതാണ് ഒബാമയുടെ പുതിയ പുസ്‌തകമെന്ന് നൈജീരിയൻ എഴുത്തുകാരൻ ചിമാമണ്ട എൻഗോസി അഡിച്ചി ന്യൂയോർക്ക് ടൈംസിൽ എഴുതി. രാഷ്‌ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ ഒസാമ ബിൻ ലാദനെ കൊലപ്പെടുത്തിയതു വരെയുള്ള ഓർമകളാണ് പുസ്‌തകം വിവരിക്കുന്നത്.