തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ആക്കി കുറച്ചു. കൂടാതെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 20 ആയും കുറച്ചിട്ടുണ്ട്. ഒപ്പം തന്നെ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റമദാൻ ചടങ്ങുകളിൽ പള്ളികളിൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. ചെറിയ പളളികളാണെങ്കിൽ എണ്ണം ഇനിയും ചുരുക്കണം. നമസ്‌കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണമെന്നും, ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നതിന് പകരം പൈപ്പ് വെള്ളം ഉപയോഗിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ആരാധനാലയങ്ങളിൽ ഭക്ഷണവും തീർഥവും നൽകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനൊപ്പം തന്നെ സിനിമാ തിയേറ്റർ, ഷോപ്പിംഗ് മോൾ, ക്ളബ്, ജിംനേഷ്യം, ബാറുകൾ, സ്‌പോർട്ട്സ് കോംപ്ളക്‌സ്, വിദേശ മദ്യ ഷോപ്പുകൾ, പാർക്കുകൾ എന്നിവിടങ്ങൾ തൽക്കാലം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടാതെ സ്വകാര്യ സ്‌ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണം. ഒപ്പം തന്നെ കടകളും ഹോട്ടലുകളും 7.30 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും അദ്ദേഹം നിർദേശം നൽകി. എന്നാൽ റെസ്‌റ്റോറന്റുകളിൽ പാർസൽ വിതരണം ചെയ്യുന്നത് 9 മണി വരെ തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : കോവിഡ് ബാധിച്ച അമ്മയെ വഴിയിൽ ഉപേക്ഷിച്ചു; മകനെതിരെ കേസ്