കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബസുകള്‍ ഉള്‍പ്പടെ പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്രക്ക് നിരോധനം. ജില്ലാ കളക്‌ടറുടേതാണ് ഉത്തരവ്. നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി എടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
പൊതുപരിപാടികള്‍ക്ക് തുറസായ സ്‌ഥലത്ത് 200 പേർക്കും അടച്ചിട്ട സ്‌ഥലത്ത് 100 പേര്‍ക്കും മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ ആളുകള്‍ അനുവദിക്കില്ലെന്നും എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും കളക്‌ടർ വ്യക്‌തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന ശക്‌തമാക്കിയിട്ടുണ്ട്. കടകളിലും പൊതുയിടങ്ങളിലും പരിശോധന നടത്തി വീഴ്‌ച വരുത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്നതും പിഴ ഈടാക്കുന്നതും അധികൃതർ തുടരുന്നുണ്ട്.
കൂടാതെ കുട്ടികളുമായി നിരത്തിലിറങ്ങുന്നവര്‍ക്കും താക്കീതുണ്ട്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴയും ഈടാക്കും. നഗരത്തിൽ വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും ഈ നടപടി തുടരുമെന്നാണ് വിവരം.
Read Also: ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; കൃഷ്‌ണ രാജിനെതിരെ പരാതി