കൽപ്പറ്റ: സംസ്‌ഥാനത്ത് ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് 19 സീറോ പ്രിവലൻസ് പഠനം ജില്ലയിലും ആരംഭിക്കുന്നു. പൊതുജനങ്ങൾ, കോവിഡ് മുന്നണി പോരാളികൾ, ആരോഗ്യപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ഇടയിൽ എത്ര ശതമാനം പേർക്ക് കോവിഡ് രോഗബാധയുണ്ടായെന്ന് കണ്ടെത്താനുള്ള ലക്ഷ്യത്തോടെയാണ് പഠനം നടത്തുന്നത്.
ശാസ്‌ത്രീയമായ രീതിയിൽ ഈ മൂന്ന് വിഭാഗങ്ങളിൽ നിന്നും റാൻഡം സാമ്പിളുകൾ എടുത്തായിരിക്കും പഠനം. റാൻഡം ആയി തിരഞ്ഞെടുക്കുന്ന വ്യക്‌തികളുടെ സമ്മതത്തോടെ രക്‌തത്തിൽ കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിക്കും. റാൻഡം ആയി തിരഞ്ഞെടുക്കുന്ന 5 പഞ്ചായത്തുകളിലും 2 നഗരസഭകളിലും ആയിരിക്കും ജില്ലയിൽ പഠനം നടത്തുക.
ഇതിന് പുറമെ ജില്ലയിൽ നിന്നുള്ള റാൻഡം ആയി തിരഞ്ഞെടുക്കുന്ന പോലീസ് സ്‌റ്റേഷനുകൾ, തദ്ദേശ സ്വയംഭരണ ഓഫീസുകൾ, ആശുപത്രികൾ എന്നീ സ്‌ഥാപനങ്ങളിലെ ജീവനക്കാരിലും ആന്റിബോഡി പരിശോധന നടത്തും. തിരഞ്ഞെടുക്കപ്പെട്ട താലൂക്കുതല ലാബുകൾ, ബ്ളഡ്ബാങ്കുകൾ എന്നിവയിൽ നിന്നെടുക്കുന്ന രക്‌തസാമ്പിളുകളിലും ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിക്കും.
Read also: ആർദ്രം പദ്ധതി; മൊറാഴ, ഉളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു