ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗം വിളിച്ചത്. യോഗത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കുമെന്നാണ് സൂചന.
ആശുപത്രികളിൽ കൂടുതൽ കിടക്കകൾ അനുവദിക്കണമെന്നും കൂടുതൽ ചികിൽസ കേന്ദ്രങ്ങൾക്ക് അനുമതി നൽകണമെന്നും കഴിഞ്ഞ ദിവസം ഡെൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഡെൽഹിയിലെ ആശുപത്രികളിൽ വേണ്ടത്ര കിടക്കകൾ ഇല്ലാത്തത് യോഗത്തിൽ ചർച്ചയാകും. അമിത് ഷായുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ ഡെൽഹി ഗവർണറും നീതി ആയോഗ് പ്രതിനിധികളും പങ്കെടുക്കും.
ഡൽഹിയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ഡെൽഹി മുഖ്യമന്ത്രി കെജ്‌രിവാളും അമിത് ഷായും മുൻപ് രണ്ടുതവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ഡെൽഹിയിൽ വായുമലിനീകരണം രൂക്ഷമായതും കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.
കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഡെൽഹി സർക്കാരിനെതിരെ കർശനമായ വിമർശനങ്ങൾ ഉയർത്തി ഹൈക്കോടതി രംഗത്തുവന്നിരുന്നു. മറ്റു സംസ്‌ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുമ്പോഴും ഡെൽഹി സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്നാണ് ഹൈക്കോടതി ആരോപിച്ചത്.
Read also: പ്രയാസങ്ങൾക്കുമപ്പുറം ജയിലിൽ മനുഷ്യത്വം വളരുന്നു; സ്‌റ്റാൻ സ്വാമിയുടെ വികാരഭരിതമായ കത്ത്