കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് വേങ്ങേരി മാര്‍ക്കറ്റ് അടച്ചു. ഇതോടെ മാര്‍ക്കറ്റില്‍ വിൽപ്പനക്ക് കൊണ്ട് വന്ന 4 ടണ്‍ വരുന്ന പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് തിരികെ കൊണ്ട് പോകേണ്ടി വന്നു. മാര്‍ക്കറ്റിലെ കടക്കാരും ചുമട്ട് തൊഴിലാളികളും ഉള്‍പ്പെടെ 6 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
രാവിലെ തന്നെ മാര്‍ക്കറ്റില്‍ പച്ചക്കറികളുമായി എത്തിയ കര്‍ഷകരെ ഗേറ്റില്‍ വച്ച് തടഞ്ഞു. മഞ്ചേരി, കോടഞ്ചേരി, പുതുപ്പാടി, മുക്കം എന്നീ സ്‌ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കര്‍ഷകരും മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. തിരികെ കൊണ്ട് പോകേണ്ടി വന്ന പച്ചക്കറികളില്‍ അര ടണ്‍ വരുന്ന വാഴക്കുല, വെള്ളരി എന്നിവ ഹോര്‍ട്ടികോര്‍പ് എടുത്തു. വേങ്ങേരി മാര്‍ക്കറ്റിലെ ഹോര്‍ട്ടികോര്‍പ് ഗോഡൗണില്‍ തന്നെ 10 ടണ്‍ പച്ചക്കറികള്‍ ഇപ്പോള്‍ തന്നെ ഉള്ളതിനാല്‍ കൂടുതല്‍ പച്ചക്കറികള്‍ എടുക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ് ഹോര്‍ട്ടികോര്‍പ്.
വേങ്ങേരി മാര്‍ക്കറ്റിലെ കോവിഡ് പരിശോധന ഫലം ഞായറാഴ്‌ച തന്നെ പുറത്ത് വന്നിരുന്നെങ്കിലും മാര്‍ക്കറ്റ് പൂര്‍ണമായും അടക്കുന്ന വിവരം അധികൃതരെ അറിയിക്കുന്നതില്‍ കാലതാമസം ഉണ്ടായി. മാര്‍ക്കറ്റില്‍ കോവിഡ് പരിശോധന നടത്തിയ 155 പേരില്‍ 6 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ മാര്‍ക്കറ്റിന് സമീപമുള്ള വാര്‍ഡുകളില്‍ നടത്തിയ പരിശോധനയില്‍ 11 പേര്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാളയം മാര്‍ക്കറ്റ് നേരത്തെ തന്നെ അടച്ചിരുന്നു. അതിനാല്‍ കര്‍ഷകരും വ്യാപാരികളും മൊത്തവ്യാപാരം വേങ്ങേരിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ വേങ്ങേരി മാര്‍ക്കറ്റ് കൂടി അടച്ചതോടെ ചില്ലറ വ്യാപാരികളുടെ സ്‌ഥിതി കൂടുതല്‍ രൂക്ഷമാകുകയാണ്. 5 മുതല്‍ 15 ടണ്‍ വരെയാണ് മൊത്തവ്യാപാര സ്‌ഥാപനങ്ങളില്‍ ഉള്ളത്. ചില മൊത്ത വ്യാപാര സ്‌ഥാപനങ്ങളിലെ സാധനങ്ങള്‍ വീണ്ടും പാളയം മാര്‍ക്കറ്റിലേക്ക് കഴിഞ്ഞ ദിവസത്തോടെ മാറ്റി.
Read also : ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു