അബുദാബി: തിരിച്ചെത്തുന്ന വിസക്കാർക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ ലബോറട്ടറികൾക്ക് അംഗീകാരം നൽകി യുഎഇ. അതതു രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ അംഗീകൃത ലാബുകളുടെ പിസിആർ പരിശോധന ഫലങ്ങൾക്ക് അംഗീകാരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പരിമിതമായ ലബോറട്ടറികൾക്ക് മാത്രമേ അംഗീകാരം നൽകിയിരുന്നുള്ളു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ ( ഐസിഐ ) വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം ലഭിച്ചവർക്ക് മാത്രമേ രാജ്യത്തിനകത്തേക്ക് പ്രവേശനമുള്ളൂ. ദുബായ് വിസക്കാർ ജിഡിആർഎഫ്ഐ വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യണ്ടത്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിശോധനായിളവുകൾ ഏർപെടുത്തിയിട്ടുണ്ട്.
അനുമതി ലഭിക്കുന്നവർ 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി നൽകുകയുള്ളുവെന്ന് ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
കുടുംബാംഗങ്ങൾ യുഎഇയിലുള്ളവർക്കും വിസ കാലാവധി കഴിയാത്തവർക്കുമാണ് ആദ്യഘട്ടത്തിൽ മുൻഗണന. യാത്രക്കാർ മാസ്കും ഗ്ലൗസും ധരിക്കണമെന്നത് നിർബന്ധമാണ്. തിരിച്ചെത്തുന്നവർ അൽഹൊസൻ എന്ന മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്തിരിക്കണം.
രാജ്യത്തേക്ക് തിരിച്ചെത്തുന്നവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി എല്ലാ വിമാനത്താവളങ്ങളിലും പരിശോധനാസംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണം. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പ്യുവർ ഹെൽത്ത് അംഗീകരിച്ച കേന്ദ്രങ്ങളിൽ നിന്നാണ് കോവിഡ് പരിശോധനയ്‌ക്ക് വിധേയരാകേണ്ടത്.