ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. നിലവിൽ രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാണെന്നും, ഡെല്‍ഹി, ഛത്തീസ്‌ഗഢ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ രോഗവ്യാപനം കുറഞ്ഞതാണ് ടിപിആറിലെ കുറവിന് കാരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിന് ഒപ്പം തന്നെ പ്രതിദിന രോഗമുക്‌തി നിരക്ക് ഉയർന്നതും രാജ്യത്ത് നേരിയ ആശ്വാസം പകരുന്നുണ്ട്. നിലവിൽ രാജ്യത്തെ കോവിഡ് മുക്‌തിനിരക്ക് 83.83 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായവരുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3,53,299 പേര്‍ രോഗമുക്‌തി നേടി. കൂടാതെ ഏപ്രില്‍ 22ന് ശേഷം പ്രതിദിന കേസുകളില്‍ ഏറ്റവും താഴ്ന്ന നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയത്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് കർണാടകയിലാണ്. 5,98,625 പേരാണ് കർണാടകയിൽ രോഗബാധിതരായി ചികിൽസയിലുള്ളത്. രണ്ടാമതായി മഹാരാഷ്‌ട്രയും, മൂന്നാമതായി കേരളവും തുടരുകയാണ്. നിലവിൽ രാജ്യത്തെ 11 സംസ്‌ഥാനങ്ങളിൽ 1 ലക്ഷത്തിന് മുകളിലും, 8 സംസ്‌ഥാനങ്ങളിൽ അരലക്ഷത്തിന് മുകളിലുമാണ് കോവിഡ് ബാധിതരുടെ എണ്ണം. അതേസമയം തന്നെ രാജ്യത്തെ കോവിഡ് വ്യാപനം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു.
Read also : നൈജീരിയയിലും ഗംഗയുണ്ടെന്ന് മനസിലായി; കങ്കണയെ ട്രോളി അല്‍ക്ക ലാംബ