ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത 6-8 ആഴ്‌ചക്കകം തന്നെ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കില്ലെന്നും എയിംസ് മേധാവി അറിയിച്ചു. കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ആഴ്‌ചകൾ നീണ്ട ലോക്ക്ഡൗണിന് ശേഷം വിവിധ സംസ്‌ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ.
നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത് മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആൾക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തുചേരുന്നു. ദേശീയ തലത്തിൽ കേസുകളുടെ എണ്ണം ഉയരാൻ സമയമെടുക്കും. എന്നാൽ 6 മുതൽ 8 വരെ ആഴ്‌ചകൾക്കുള്ളിൽ മൂന്നാം തരംഗം ആരംഭിക്കും, അല്ലെങ്കിൽ കുറച്ചുകൂടി നീളാം, ഗുലേറിയ പറഞ്ഞു.
പൊതുജനം എങ്ങനെ പെരുമാറുന്നു എന്നതും ആൾക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളെന്നും ഗുലേറിയ വ്യക്‌തമാക്കി. രണ്ടാം തരംഗത്തിൽ മെഡിക്കൽ സൗകര്യങ്ങളുടെയും, ഉപകരണങ്ങളുടെയും ക്ഷാമമായിരുന്നു. ഇന്ത്യക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് വിവിധ വിദേശ രാജ്യങ്ങൾ രംഗത്തെത്തി. പ്രതിദിന കോവിഡ് കണക്കുകൾ കുറഞ്ഞ് വരുന്നതിനിടെയാണ് മൂന്നാം തരംഗമെന്ന മുന്നറിയിപ്പ് വരുന്നത്. സംസ്‌ഥാനങ്ങൾ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
Read also: കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; എഫ്‌ഐആറിനെതിരെ കരാർ കമ്പനി കോടതിയിൽ