തിരുവനന്തപുരം: സംസ്‌ഥാനം നിലവിൽ കോവിഡിന്റെ മൂന്നാം തരംഗത്തിലാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും, ലക്ഷണങ്ങൾ പ്രകടമായാൽ പരിശോധനക്ക് വിധേയരാകണമെന്നും, സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ വ്യാപനശേഷി കൂടിയ ഒമൈക്രോണിന് സംസ്‌ഥാനത്ത് ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒമൈക്രോൺ ബാധിച്ച 17 ശതമാനം പേരിൽ മാത്രമേ മണവും രുചിയും നഷ്‌ടപ്പെടുന്നുള്ളു. അതിനാൽ തന്നെ ജലദോഷവും പനിയും ഉള്ളപ്പോഴും മണവും രുചിയും ഉണ്ടെന്ന് കരുതി കോവിഡല്ല എന്ന് കരുതരുത്. കൂടാതെ മറ്റ് രാജ്യങ്ങളിൽ 5 മുതൽ 6 ഇരട്ടി വരെ വ്യാപനമാണ് ഉണ്ടാകുന്നത്. കേരളത്തിൽ അശ്രദ്ധ രൂക്ഷമായാൽ ഇത്തരത്തിൽ വ്യാപനം ഉയർന്നേക്കാം.
രോഗവ്യാപനം ഉയരുന്നതിനാൽ N95 അല്ലെങ്കിൽ ഡബിൾ മാസ്‌ക് തന്നെ ധരിക്കണമെന്നും, വ്യക്‌തിശുചിത്വം പാലിക്കണമെന്നും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ വാക്‌സിനേഷനും നിർബന്ധമാണ്. അർഹരായ ആളുകൾ ബൂസ്‌റ്റർ ഡോസ് എടുക്കണമെന്നും, ആളുകൾ അടഞ്ഞ സ്‌ഥലങ്ങളിൽ ഇരിക്കാതെ തുറസായ, വായു സഞ്ചാരമുള്ള സ്‌ഥലങ്ങളിൽ ഇരിക്കണമെന്നും, സ്‌ഥാപനങ്ങളിൽ ക്ളസ്‌റ്ററുകൾ രൂപപ്പെടാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു