മുംബൈ: മഹാരാഷ്‌ട്രയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അടക്കം നാലു മന്ത്രിമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ജലവിഭവ മന്ത്രിയും എൻസിപി സംസ്‌ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ, അദ്ദേഹത്തിന്റെ വകുപ്പിലെ സഹമന്ത്രി ബാച്ചു കാഡു, ഭക്ഷ്യമന്ത്രി രാജേന്ദ്ര ഷിങ്നെ എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച മറ്റ് മന്ത്രിമാർ.
അനിയന്ത്രിതമായി കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിദർഭയിലെ യവത്‌മാലിൽ രണ്ട് ദിവസത്തേക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരത്തിൽ ഇറങ്ങാൻ മുംബൈ നഗരസഭയും നിബന്ധനകൾ പുറപ്പെടുവിച്ചു. പാലിക്കാത്തവർക്ക് എതിരെ ശക്‌തമായ നിയമനടപടികളും ഏർപ്പെടുത്തിയിരുന്നു. മുംബൈ, പുണെ, വിദര്‍ബയിലെ അമരാവതി, അകോല എന്നിവിടങ്ങളിലാണ് ഇടവേളക്കു ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടിയത്.
അതേസമയം, 5,427പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയില്‍ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 20,81,520 ആയി ഉയര്‍ന്നു. 38 പേര്‍ കൂടി കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ കോവിഡ് ബാധിച്ച് സംസ്‌ഥാനത്ത് ജീവന്‍ നഷ്‌ടമായവരുടെ എണ്ണം 51,669 ആയി.
Read also: കുറച്ചെങ്കിലും നാണമുണ്ടോ; ബിജെപിക്കെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല