കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നു. നിലവിൽ 50 പേരാണു വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുണ്ടായിരുന്ന 9 പേർ കോവിഡ് മുക്തരാകുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു വീടുകളിൽ ചികിത്സ നൽകിയിരുന്നത്. എന്നാൽ, പിന്നീട് മറ്റുള്ളവർക്കും ഇത്തരത്തിൽ ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. സിഎഫ്എൽടിസികളിലെ കോവിഡ് ചികിത്സ വിജയകരമായ പശ്ചാത്തലത്തിലാണ് വീടുകളിലെ ചികിത്സ വ്യാപിപ്പിക്കാൻ ആരോഗ്യവിഭാഗം ആലോചിക്കുന്നത്.
അതേസമയം, ജില്ലയിൽ ഇന്നലെ 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 162 പേർക്കു സമ്പർക്കത്തിലൂടെയാണു കോവിഡ് പോസിറ്റീവായത്. 25 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ കോവിഡ് ബാധിച്ചു. 5 പേർ വിദേശത്തു നിന്നും 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 4420 ആയി.