ന്യൂയോര്‍ക്ക്: നാല് ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. രോഗമുക്‌തി നേടിയവരുടെ എണ്ണം 7 കോടി 22 ലക്ഷം കടന്നപ്പോൾ 21,48,471 പേര്‍ക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി.
രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.
രണ്ട് കോടി 58 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്‌ഥാനത്തുള്ള അമേരിക്കയില്‍ ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട് ചെയ്‌തത്. രോഗമുക്‌തി നേടിയവരുടെ എണ്ണം ഒന്നര കോടി കടന്നപ്പോൾ 4.31 ലക്ഷം പേര്‍ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്‌തു.
അതേസമയം ഇന്ത്യയില്‍ നിലവിലെ കണക്കുകൾ പ്രകാരം 1,06,77,710 പേർക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 1.74 ലക്ഷം പേര്‍ മാത്രമാണ് ഇപ്പോൾ ചികിൽസയിൽ ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നു. 1,03,45,278 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്‌തി നേടിയിട്ടുണ്ട്. അതേസമയം വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1.53 ലക്ഷമായി.
ബ്രസീലിലാകട്ടെ 88 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 2.17 ലക്ഷം പേര്‍ക്ക് രാജ്യത്ത് ജീവൻ നഷ്‌ടമായപ്പോൾ 77 ലക്ഷം പേര്‍ സുഖം പ്രാപിക്കുകയും ചെയ്‌തു.
കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണിലും സ്‌ഥിതി മറിച്ചല്ല. രാജ്യത്ത് നിലവിൽ 36 ലക്ഷം കോവിഡ് ബാധിതരാണ് വിവിധ ഇടങ്ങളിലായി ചികിൽസയിൽ കഴിയുന്നത്. 20000ത്തിൽ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള ബ്രിട്ടണിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയാണ് അധികൃതർ.
Read Also: കർഷക റാലി തടഞ്ഞ് പോലീസ്; നിവേദനം കീറിയെറിഞ്ഞ് ഗവർണർക്ക് എതിരെ പ്രതിഷേധം