തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന് വേണ്ടിയുള്ള രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കൽ വിദ്യാർഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്‌ഥാപനങ്ങളിലേയും സ്വകാര്യ മേഖലയിലെ 81 ശതമാനം സ്‌ഥാപനങ്ങളിലേയും ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്‌ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്‌ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്‌ഥിരവും താൽക്കാലികവുമായി നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരേയും വാക്‌സിനേഷനിൽ ഉള്‍ക്കൊള്ളിക്കും. 27,000ത്തോളം ആശാ വര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാർഥികളേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായും മന്ത്രി അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ ഐസിഡിഎസ് അങ്കണവാടി ജീവനക്കാരേയും ഐസിഡിഎസ് ഉദ്യോഗസ്‌ഥരേയും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ രജിസ്ട്രേഷനും പൂര്‍ത്തിയായി. സംസ്‌ഥാനത്തെ 33,000ത്തോളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്‌സിന്‍ വിതരണത്തിന് സംസ്‌ഥാന തലത്തില്‍ ഒരു വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്‌ഥാന തലത്തില്‍ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറേയും സ്‌റ്റേറ്റ് അഡ്‌മിനേയും ചുമതലപ്പെടുത്തി. സ്‌റ്റേറ്റ് നോഡല്‍ ഓഫീസറുടെ കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാ നോഡല്‍ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആയുഷ്, ഹോമിയോ വിഭാഗങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഏകോപനത്തോടെയാണ് എല്ലാ വിഭാഗങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി