ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ മൂന്നുകോടി ഡോസുകൾ സംഭരിക്കാൻ കഴിയുന്ന ശീതികരിച്ച സംവിധാനങ്ങൾ രാജ്യത്തുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പടെ നൽകാൻ ആദ്യ ഘട്ടത്തിൽ വാക്‌സിന്റെ 300 കോടി ഡോസുകൾ ലഭ്യമാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ, ഡെൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ കോവിഡ് വാക്‌സിൻ സൂക്ഷിക്കാൻ കഴിയുന്ന വിധത്തിലുള്ള ശീതികരിച്ച സംവിധാനങ്ങളും പ്രത്യേക മേഖലകളും തയാറാക്കാൻ ആരംഭിച്ചു. ഈ രണ്ട് വിമാനത്താവളങ്ങളിലും മരുന്നുകളും വാക്‌സിനുകളും സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. താപനില മൈനസ് 20 ഡിഗ്രി വരെ ക്രമീകരിക്കാവുന്ന കൂൾ ചേംബറുകൾ, വാക്‌സിൻ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളിൽ നിന്ന് കാർഗോ ടെർമിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികൾ എന്നിവയും രണ്ടിടത്തുമുണ്ട്.
കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ പിപിഇ കിറ്റുകൾ, മരുന്നുകൾ, പെട്ടെന്ന് കേടുവരുന്ന വസ്‌തുക്കൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളായി രണ്ട് വിമാനത്താവളങ്ങളും പ്രവർത്തിച്ചിരുന്നു. വാക്‌സിനുകൾ മനുഷ്യ സ്‌പർശമേൽക്കാതെ തന്നെ കൈകാര്യം ചെയ്യുവാനും സംഭരിക്കാനും രണ്ടിടത്തും കഴിയും.
അതിനിടെ, കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി സിറം ഇൻസ്‌റ്റിറ്റ്യൂട്ട്, ഫൈസർ, ഭാരത് ബയോടെക്ക് എന്നിവ സമർപ്പിച്ച അപേക്ഷയിൽ നാളെ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read also: ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഏജൻസി