തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ ഉള്ളത് വ്യാപന നിരക്ക് വളരെ കൂടുതല്‍ ഉള്ള വൈറസെന്ന് പഠനങ്ങള്‍. വടക്കന്‍ ജില്ലകളിലെ കോവിഡ് രോഗികളില്‍ നടത്തിയ ജനിതക പഠനത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ കോവിഡ് കണക്കുകളുടെ അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പഠനത്തെ പറ്റി മുഖ്യമന്ത്രി വിശദീകരിച്ചത്. സിഎസ്ഐആര്‍ ന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് കോവിഡ് രോഗികളില്‍ ജനിതക പഠനം നടത്തിയത്.
വ്യാപനം കൂടുതല്‍ ഉള്ള വൈറസ് ആയതിനാല്‍ രോഗവ്യാപനം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൃദ്ധജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. പ്രായമായവരില്‍ രോഗബാധ കൂടിയാല്‍ അത് മരണനിരക്ക് വര്‍ധിക്കുന്നതിനും ഇടയാകും. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പഠനം വ്യാപിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read also : യുഎഇയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നു
രാജ്യത്തും സംസ്ഥാനത്തും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് ഇപ്പോൾ പൊതുഗതാഗതങ്ങള്‍ സജീവമായി ഇല്ലെങ്കിലും വരും ദിവസങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ സജീവമാകും. അത് ആളുകള്‍ വലിയ തോതില്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. അതിലൂടെ രോഗവ്യാപനത്തിന്റെ തോതും ഉയരാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പ്രതിദിനമുള്ള രോഗികളുടെ എണ്ണത്തില്‍ ഇന്നുള്ളതിനേക്കാള്‍ വര്‍ധന ഇനി വരും ദിവസങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത കൂടി നാം കണക്കാക്കേണ്ടതുണ്ട് എന്നും മുഖ്യമന്തി വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനനിരക്ക് ദിനംപ്രതി ഉയരുന്നുണ്ട്. അവിടെ നിന്നും കൂടുതല്‍ ആളുകള്‍ കേരത്തിലേക്ക് എത്തുന്നത് നാം ഓര്‍ക്കേണ്ടതുണ്ടെന്നും സംസ്ഥാനത്ത് രോഗവ്യാപനം ഇനിയും ഉയരുന്നത് തടയാന്‍ ബ്രേക്ക് ദ ചെയിന്‍ കൂടുതല്‍ കര്‍ശനമായി നടത്തേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.