ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽ നിന്ന് 20.1 ശതമാനത്തിന്റെ അധിക വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വ്യാവസായിക ഉൽപാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ് ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്.
നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലവസാനിച്ച ഒന്നാം പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിലെ ഇതേപാദത്തിൽ 24.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇവിടെ നിന്നാണ് തിരിച്ചു വരവിന്റെ ലക്ഷണം ഇപ്പോൾ പ്രകടമാക്കിയത്.
നിർമാണ മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായത്, 68.3 ശതമാനം. വ്യവസായ ഉൽപാദനം (49.6 ശതമാനം), ഖനനം(18.6 ശതമാനം) തുടങ്ങിയവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മറ്റ് മേഖലകൾ. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്‌റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, കോവിഡിന് മുൻപുള്ള കാലയളവിലെ വളർച്ചയിലേക്ക് ഇത് തിരിച്ചെത്തിയിട്ടുമില്ല. 2019 ഏപ്രിൽ-ജൂൺ കാലയളവിൽ 35.7 ശതമാനമായിരുന്നു വളർച്ച രേഖപ്പെടുത്തിയത്. മുൻവർഷം വൻ ഇടിവുണ്ടായതിനാലാണ് ഇത്തവണത്തെ വളർച്ചയിൽ മുന്നേറ്റം തോന്നിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ. എങ്കിലും രണ്ടാം തരംഗ ഭീഷണിക്ക് ഇടയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്നത് ആശ്വാസകരമാണ്.
Read Also: വെള്ളപ്പൊക്ക ഭീഷണിയിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ജാഗ്രതാ നിർദ്ദേശം