റിയാദ്: സൗദി അറേബ്യയിലേക്ക് യാത്രയ്‌ക്ക് ഒരുങ്ങുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാവുകയാണ് രാജ്യത്ത് കോവിഷീൽഡിന് അംഗീകാരം നൽകിയ ഭരണകൂടത്തിന്റെ തീരുമാനം. ഇന്നലെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് സൗദിയിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടത്.
ഇന്ത്യയിൽ ബഹുഭൂരിപക്ഷം ആളുകൾക്കും(പ്രവാസികൾക്ക് ഉൾപ്പെടെ) നൽകിയത് കോവിഷീൽഡ് ആയതിനാൽ സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനിരുന്നവർക്ക് വലിയ തിരിച്ചടിയായിരുന്നു ഇതുവരെ നേരിടേണ്ടി വന്നത്.
സൗദിയിൽ അംഗീകാരമുള്ള നാല് വാക്‌സിനുകളിൽ ‘ആസ്‌ട്രസെനക്ക’ ഉണ്ടായിരുന്നെങ്കിലും അതിന്റെ മറ്റൊരു പേരായ കോവിഷീൽഡ് അവർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ ബുദ്ധിമുട്ടിലായത്. കേവലമൊരു പേരിലെ സാങ്കേതിക തടസം മൂലം ഒരാഴ്‌ചയോളം പ്രവാസികൾ സൗദിയിൽ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിൽ ഇരിക്കേണ്ട അവസ്‌ഥയായിരുന്നു.
ഇത് പ്രവാസികളും, ഇന്ത്യൻ എംബസിയും സൗദിയിലെ ബന്ധപ്പെട്ട വിഭാഗത്തിലെ അധികൃതരെ അറിയിച്ചിരുന്നു. വിഷയം കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ‘ആസ്ട്രസെനക്ക’ എന്ന് കൂടി രേഖപ്പെടുത്തി പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാൽ കേരളത്തിന് പുറത്തുനിന്നുള്ള പ്രവാസികൾക്ക് പഴയ സാഹചര്യം തന്നെ നേരിടേണ്ടി വന്നു.
യാത്രക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, വിഷയത്തിൽ കൂടുതൽ വ്യക്‌തത വരുത്താനും ആവശ്യപ്പെട്ട് നിരവധി പ്രവാസികൾ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. തുടർന്ന് കോവിഷീൽഡിന് അനുമതി ലഭിക്കുന്നതിനായി ഇന്ത്യൻ എംബസി സൗദി അധികൃതരുമായി ചേർന്ന് ശ്രമം ആരംഭിക്കുകയും ചെയ്‌തു. ഒടുവിൽ ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും