കരുവന്നൂർ: തൃശൂരിൽ റോഡിൽ പാർട്ടി ചിഹ്‌നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ. തൃശൂർ കരുവന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാൻഡ് ചെയ്‍തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. ഹാരിസിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ആരോപണം. അതേസമയം കത്രിക ഉപയോഗിച്ച് റോഡിൽ വരച്ചതിനാണ് കേസ് എടുത്തതെന്ന് പോലീസ് വിശദീകരിച്ചു.
ഒക്‌ടോബർ 27 രാത്രിയാണ് സംഭവം. കരുവന്നൂർ ചെറിയ പാലത്തിന് സമീപം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടയിലാണ് ഹാരിസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. റോഡിൽ ചുറ്റിക വരച്ചതിനാണ് കേസ് എടുത്തത്. കത്രിക ഉപയോഗിച്ച് റോഡിൽ തിരഞ്ഞെടുപ്പ് ചിഹ്‌നം വരച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് ഹാരിസിനെതിരായ കേസ്. എന്നാൽ കത്രിക ഉപയോഗിച്ചല്ല റോഡിൽ വരച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിനെ തുടർന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതിഷേധം നടത്തി. സംഭവത്തിൽ അന്വേഷണം വേണമെന്നും ചേർപ്പ് സിഐ ഷിബുവിനെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കരുവന്നൂർ പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
Read also: ആമസോൺ വനനശീകരണം 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ