തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി സംസ്‌ഥാന സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. എകെജി സെന്ററില്‍ വച്ച് സിപിഐഎം നേതൃയോഗവും, എംഎന്‍ സ്‌മാരകത്തിൽ വച്ച് സിപിഎം നേതൃയോഗവും ചേരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും, എവിടെയെങ്കിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് നേതൃയോഗങ്ങളില്‍ ഇന്ന് ചര്‍ച്ച ചെയ്യും.
സംസ്‌ഥാനത്ത് ഇടത് മുന്നണിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉന്നയിച്ചത്. ഒപ്പം തന്നെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലനില്‍ക്കുന്നതും അവര്‍ക്ക് വലിയ തിരച്ചടിയുണ്ടാക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ അവയെല്ലാം അതിജീവിച്ച് സംസ്‌ഥാനത്ത് മികച്ച വിജയം നേടാന്‍ ഇടത് മുന്നണിക്ക് സാധിച്ചു. നാടിന് വേണ്ടി ചെയ്‌ത ജനഹിത പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമെന്നാണ് സിപിഐഎമ്മിന്റേയും സിപിഐയുടെയും വിലയിരുത്തല്‍.
ഇതിനൊപ്പം തന്നെ സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പറ്റിയ വീഴ്‌ചകളും, ബിജെപിയുടെ വളര്‍ച്ചയും ഇന്നത്തെ ചര്‍ച്ചകളില്‍ വിഷയമാകും. കൂടാതെ കോര്‍പ്പറേഷനുകളിലെയും, ജില്ലാ പഞ്ചായത്തിലെയും മേയര്‍മാരെയും, അധ്യക്ഷൻമാരെയും സ്‌ഥിരീകരിക്കുന്ന കാര്യത്തില്‍ ഇന്ന് പ്രാഥമിക ചര്‍ച്ച നടക്കും. ഇന്നത്തെ ചര്‍ച്ചയില്‍ ഈ പദവികളിലേക്ക് തിരഞ്ഞെടുക്കുന്നവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത. കൂടാതെ സംസ്‌ഥാന സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ മനോഭാവത്തില്‍ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കാനും ഇന്നത്തെ ചര്‍ച്ചയില്‍ ധാരണയുണ്ടാകും.
Read also : ജയിലിലെ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണം; ജയിൽ ഡിജിപി