തിരുവനന്തപുരം: തന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫ്. വിവാദങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ആരോപണങ്ങളിൽ നിന്ന് സിപിഐഎം ഒളിച്ചോടില്ല. സിൽവർ ലൈൻ ഉൾപ്പടെയുള്ള സർക്കാരിന്റെ എല്ലാ വികസന പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്ന് ഡോ. ജോ ജോസഫ് വ്യക്‌തമാക്കി. 24 ന്യൂസിനോടായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.
തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വന്നത് മുതല്‍ കോണ്‍ഗ്രസ് കരച്ചിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്‌ഥാനാർഥി ശക്‌തനാണെന്നതാണ് ഇതിന്റെ അർഥം. സ്‌ഥാനാർഥി നിര്‍ണയ സ്വാതന്ത്ര്യമെങ്കിലും എല്‍ഡിഎഫിന് അനുവദിക്കണം. യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ എല്‍ഡിഎഫ് മിണ്ടിയിട്ടില്ലല്ലോയെന്നും റിയാസ് ചൂണ്ടിക്കാട്ടി.
അതേസമയം തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥിയെ നാളെ പ്രഖ്യാപിച്ചേക്കും. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണന്റെ പേരിനാണ് മുൻതൂക്കം. കൂടാതെ സംസ്‌ഥാന വക്‌താവ് ടിപി സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്‌ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.
Read also: സില്‍വര്‍ ലൈന്‍; രാഷ്‌ട്രീയം കാണേണ്ടെന്ന് കെപിസിസി പ്രസിഡണ്ട്