കണ്ണൂർ: മോർച്ചറി പരാമർശത്തിൽ പി ജയരാജനെ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി. കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുതെന്നാണ് പാർട്ടി നിലപാട്. കോടിയേരിയുടെ കാലത്ത് തന്നെ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്. സംഘർഷത്തിലേക്ക് പോകാൻ താൽപര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ഇങ്ങോട്ട് ഏതെങ്കിലും രീതിയിലുള്ള കടന്നാക്രമണം ആരെങ്കിലും നടത്തിയാലും അങ്ങോട്ട് അതേ രീതിയിൽ പ്രതികരിക്കേണ്ടെന്നാണ് സിപിഎം നിലപാടെന്നും, പ്രകോപനം ഉണ്ടാക്കി മനഃപൂർവം സംഘർഷം ഉണ്ടാക്കാൻ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേർക്കുനേർ വാക്ക്പോര് നടത്തിയത്.
പ്രസംഗത്തിൽ ഹൈന്ദവ വിശ്വാസത്തെ സ്‍പീക്കർ അവഹേളിച്ചെന്ന് ആരോപിച്ചു സംഘപരിവാർ സംഘടനകൾ പ്രതിഷേധിച്ചു. തലശേരി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കി.
പിന്നാലെ ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചയുടെ സ്‌ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന് പി ജയരാജൻ ഭീഷണി മുഴക്കുകയും ചെയ്‌തു. പിന്നാലെ പരസ്യ വെല്ലുവിളി നടത്തിയ ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. ജയരാജനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ എസ്‌പിക്ക് പരാതിയും നൽകി.
Most Read| ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം; രണ്ടുപേർ അറസ്‌റ്റിൽ