ന്യൂഡെൽഹി: കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി കുറച്ച് സിപിഎം. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ തീരുമാനം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർടി കോണ്‍ഗ്രസിലാണ് ഉണ്ടാകുക.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കണമോയെന്ന് സമ്മേളനത്തില്‍ തീരുമാനിക്കും. പിണറായി വിജയനും എസ് രാമചന്ദ്രന്‍ പിള്ളക്കുമാണ് നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ 75 വയസിന് മുകളിൽ പ്രായമുള്ളത്. നേരത്തെ 80 വയസായിരുന്നു കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി.
അതേസമയം, പശ്‌ചിമ ബംഗാളിൽ പാർടി നേരിട്ടത് വൻ തകർച്ചയാണ് എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. തിരുത്തലിന് ഉറച്ച നടപടിക്ക് രൂപം നൽകി. കേരളത്തിലെ ജനങ്ങൾ സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തന മികവ് അംഗീകരിച്ചു എന്നും സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തിൽ ഇടതു സർക്കാരിന് ലഭിച്ച സ്വീകാര്യത പ്രളയവും മഹാമാരിയും കൈകാര്യം ചെയ്‌ത രീതിക്കുള്ള അംഗീകാരം ആണെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. കേരളത്തിന്റെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിതെന്നും വിലയിരുത്തലുണ്ട്.
Most Read: കോഴ ആരോപണം; സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു