കോഴിക്കോട് : മരിച്ച് 28 മണിക്കൂര്‍ കഴിഞ്ഞിട്ടും സംസകരിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹം. മൃതദേഹം സംസ്‌കരിക്കുന്നതിന് സ്‌ഥലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകൾക്ക് താമസം നേരിടുന്നത്. സംസ്‌കാരം നടത്താനായി സ്‌ഥലം അനുവദിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് കോര്‍പ്പറേഷനേയും, ഉള്ളിയേരി പഞ്ചായത്തിനേയും സമീപിച്ചെങ്കിലും നിരാശ മാത്രമാണ് ഫലം. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംസ്‌കാരം നടത്താന്‍ കഴിയാതെ മണിക്കൂറുകളോളം മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഉള്ളിയേരി സ്വദേശിയായ രാജനാണ് കോവിഡ് ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശനിയാഴ്‌ച മരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ 28 മണിക്കൂറുകളായി രാജന്റെ രണ്ട് മക്കളും മൃതദേഹം സംസ്‌കരിക്കാന്‍ സ്‌ഥലത്തിനായി അധികൃതരുടെ കനിവ് തേടുകയാണ്. നാലുസെന്റ് കോളനിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്താന്‍ സ്‌ഥലമില്ലാത്തതിനാലാണ് ഇവര്‍ പൊതുശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഉള്ളിയേരി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പഞ്ചായത്തില്‍ പൊതുശ്‌മശാനം ഇല്ലെന്ന് കാണിച്ച് ഇവരെ അധികൃതര്‍ മടക്കിയയച്ചു.
തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ കത്ത് നല്‍കിയെങ്കിലും കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ആളല്ലാത്തതിനാല്‍ കോര്‍പ്പറേഷന്റെ ശ്‌മശാനത്തില്‍ സംസ്‌കരിക്കാന്‍ സാധില്ലെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്. ഇതോടെ രാജന്റെ ബന്ധുക്കള്‍ ആകെ വലഞ്ഞിരിക്കുകയാണ്. ഒടുവില്‍ ഇവര്‍ ജില്ലാ കളക്‌ടറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കളക്റ്ററേറ്റുമായി ബന്ധപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം കാണണമെന്ന് കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി കളക്‌ടർ അറിയിച്ചു. മുന്‍പും സമാന രീതിയിലുള്ള സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടും ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകാതെ മുന്നോട്ട് പോകുകയാണ് അധികൃതര്‍.
Read also : മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ചയാളെ രക്ഷിച്ചു