തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. ഡിപ്ളോമാറ്റിക് ചാനലിലൂടെ വഴി പ്രമുഖർ കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയതായി കസ്‌റ്റംസ് കണ്ടെത്തി. ഡിപ്ളോമാറ്റിക് ബാഗ് വഴിയാണ് കള്ളക്കടത്ത് നടന്നത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത് കുമാറും ഇത് സംബന്ധിച്ച് കസ്‌റ്റംസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല പ്രമുഖരും ഈ കള്ളക്കടത്തിൽ പങ്കാളികളാണെന്നാണ് കസ്‌റ്റംസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. നിലവിൽ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെയും ഡ്രൈവർ സിദ്ദീഖിനെയും കസ്‌റ്റംസ് ചോദ്യം ചെയ്‌ത് വരികയാണ്. സ്വർണക്കടത്തിനൊപ്പം വിദേശത്തേക്കുള്ള ഡോളർ കടത്തും ഏറെ പ്രാധാന്യത്തോടെയാണ് കസ്‌റ്റംസ് കൈകാര്യം ചെയ്യുന്നത്.
Also Read: ഫസ്‌റ്റ്ബെല്ലിൽ 10,12 വിദ്യാർഥികൾക്ക് കൂടുതൽ ക്ളാസുകൾ; പുതിയ ക്രമീകരണം തിങ്കൾ മുതൽ
പല പ്രമുഖരുടെയും പണം ഡിപ്ളോമാറ്റിക് ചാനൽ വഴി വിദേശത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നാൽ സ്വപ്‌നയുടെയും സരിത്തിന്റെയും ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്‌റ്റംസ് കോടതിയെ അറിയിച്ചു.
ഇന്ന് രാവിലെ 6 മണിയോടെയാണ് ജയഘോഷിനെയും സിദ്ദീഖിനെയും കസ്‌റ്റംസ് വാഹനത്തിൽ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചത്. വളരെ നിർണായകമായ ചോദ്യം ചെയ്യലാണിതെന്ന് കസ്‌റ്റംസ് വൃത്തങ്ങൾ അറിയിച്ചു.