ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് ജസ്‌റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ച് വിധി പ്രസ്‌താവിക്കുക. അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഹരജി നൽകിയിരിക്കുന്നത്.
എന്നാൽ, അഴിമതിയുടെ സൂത്രധാരൻ കെജ്‌രിവാളാണെന്നും ആംആദ്‌മി പാർട്ടിയാണ് അഴിമതിയുടെ ഗുണഭോക്‌താവ് എന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ഈ മാസം മൂന്നാം തീയതിയാണ് ഹരജി വിധി പറയാൻ മാറ്റിയത്. നാല് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്‌റ്റിസ് സ്വർണകാന്ത ശർമ കേസ് വിധി പറയുന്നതിനായി മാറ്റിയത്. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും ഇഡിക്ക് വേണ്ടി വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും ഹാജരായി.
മാർച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം. കസ്‌റ്റഡിയിലിരിക്കെ കെജ്‌രിവാൾ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ വിവാദം സൃഷ്‌ടിച്ചിരുന്നു. അറസ്‌റ്റിൽ പ്രതിഷേധിച്ചു പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു.
കേസിൽ അറസ്‌റ്റിലായ ബിആർഎസ് നേതാവ് കവിതയുടെ ഇടക്കാല ജാമ്യ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെ, കെജ്‌രിവാളിന്റെ അറസ്‌റ്റിനെതിരെ ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിന് എഎപി പാർട്ടി തുടക്കമിട്ടു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്‌ടൽ ബോണ്ടെന്ന ആരോപണം പ്രചാരണത്തിൽ ശക്‌തമാക്കാനാണ് എഎപിയുടെ തീരുമാനം.
ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത് കെജ്‌രിവാളിനെ സംബന്ധിച്ചിടത്തോളം അതി നിർണായകമാണ്. തിരഞ്ഞെടുപ്പ് കാലം കൂടി ആയതിനാൽ ജാമ്യം ലഭിച്ചാൽ അത് കെജ്‌രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊർജമാകും നൽകുക.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!