കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ് എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് രണ്ടാം തവണയാണ് കസ്‌റ്റംസ് കോടതിയെ സമീപിക്കുന്നത്. വാട്‍സാപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ സരിത്താണ് സ്വർണം കടത്തിയതെന്നും ഇതിന് സ്വപ്‌ന സുരേഷും റമീസും സന്ദീപ് നായരും സഹായിച്ചു എന്നാണ് വിലയിരുത്തലെന്നും കസ്‌റ്റംസ് സമർപ്പിച്ച അപേക്ഷയിൽ വ്യക്‌തമാക്കുന്നു. പ്രതികളുടെ പക്കൽ നിന്ന് എൻഐഎ പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണും അടക്കമുള്ള ഉപകരണങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കസ്‌റ്റംസ് പറയുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഈ പരിശോധനയിലൂടെ ലഭിക്കുമെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു.
കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി ആക്കിയാണ് ചൊവ്വാഴ്‌ച എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. സന്ദീപിന് പിന്നാലെ 4 പേരെ കൂടി മാപ്പ് സാക്ഷിയാകാൻ എൻഐഎ ഒരുങ്ങുന്നുണ്ട്. അതേസമയം, കസ്‌റ്റംസ് കേസിൽ കോഫെപോസ പ്രകാരം കരുതൽ തടങ്കലിലാണ് സന്ദീപ് നായർ ഇപ്പോൾ.
Also Read: കോവിഡ് വാക്‌സിന്‍; രണ്ടാം ഘട്ട ഡ്രൈ റണ്ണും സംസ്‌ഥാനം പൂര്‍ത്തിയാക്കി