തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്‌ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. ആദ്യഘട്ടത്തിലുണ്ടായ ചെറിയ പോരായ്‌മകള്‍ പരിഹരിക്കാനായതായി ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി.
ആദ്യ ഘട്ടത്തിലേത് പോലെ തന്നെ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുത്തത്. വാക്‌സിനായി നേരത്തെ രജിസ്‌റ്റര്‍ ചെയ്‌ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു അവസരം. വാക്‌സിന്‍ വിതരണത്തില്‍ കുത്തിവെപ്പൊഴികെയുള്ള മറ്റെല്ലാ നടപടിക്രമങ്ങളും വീണ്ടും വിലയിരുത്തി. വാക്‌സിന്‍ എപ്പോള്‍ എത്തിയാലും കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐസിഡിഎസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. സംസ്‌ഥാനത്ത് 3,51,457 പേരാണ് ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരും രജിസ്‌റ്റര്‍ ചെയ്‌തവരില്‍ ഉള്‍പ്പെടുന്നു.
വാക്‌സിനെത്തിയാല്‍ സൂക്ഷിക്കാന്‍ ജില്ലാ തല്ല വെയര്‍ഹൗസുകള്‍ സജ്ജമാണ്. ലാര്‍ജ് ഐഎല്‍ആര്‍ 20, വാക്‌സിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പാക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ എന്നിവയുടെ ജില്ലാതല വിതരണം പുരോഗമിക്കുകയാണ്.
Read Also: യുഎസ് കാപ്പിറ്റോൾ കലാപം; ഇന്ത്യൻ പതാക വീശിയത് മലയാളി, വിമർശനം ശക്‌തമാകുന്നു