തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ തേജ് അതിശക്‌ത ചുഴലിക്കാറ്റായി മാറിയതും, ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടതും, കന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് പശ്‌ചിമബംഗാൾ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഇതേത്തുടർന്ന് ആന്ധ്രാപ്രദേശ് മുതൽ മൽസ്യബന്ധനത്തിനടക്കം നിരോധനം ഏർപ്പെടുത്തി. ശക്‌തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്തും ജാഗ്രതാ നിർദ്ദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെടും. ബുധനാഴ്‌ചയോടെ ബംഗ്ളാദേശ് തീരത്തേക്ക് മാറും.
Most Read| കാൽ നൂറ്റാണ്ടായുള്ള ബന്ധം; ബിജെപിയിൽ നിന്ന് രാജിവെച്ചു നടി ഗൗതമി