ചെന്നൈ: കാൽ നൂറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ചു നടി ഗൗതമി. ഇന്നാണ് ഗൗതമി രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യക്‌തിപരമായ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. 25 വർഷം മുമ്പാണ് ഗൗതമി ബിജെപിയിൽ ചേർന്നത്. ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണെന്നും പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും ഗൗതമി രാജിക്കത്തിൽ പറയുന്നു.
തന്നോട് വിശ്വാസ വഞ്ചന നടത്തിയ എന്റെ സമ്പാദ്യം മുഴുവനും തട്ടിയെടുത്ത ഒരു വ്യക്‌തിയെ പാർട്ടിയിലെ നിരവധി അംഗങ്ങൾ ഇപ്പോളും പിന്തുണക്കുന്നുവെന്നാണ് ഗൗതമി കത്തിൽ ആരോപിക്കുന്നത്. സി അളഗപ്പൻ എന്ന വ്യക്‌തിക്ക് നേരെയാണ് ഗൗതമിയുടെ ആരോപണങ്ങൾ. 20 കൊല്ലം മുമ്പാണ് സി അളഗപ്പൻ തന്നെ സമീപിച്ചത്. സാമ്പത്തികാവശ്യത്തിനായി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ സഹായ വാഗ്‌ദാനം നൽകിയാണ് അളഗപ്പൻ കൂടെ കൂടിയത്. എന്നാൽ അദ്ദേഹവും ഭാര്യയും ചേർന്ന് വ്യാജ രേഖകൾ ഉണ്ടാക്കി തന്റെ സ്വത്തുക്കളും പണവുമെല്ലാം കൈവശപ്പെടുത്തി വിശ്വാസ വഞ്ചന കാട്ടിയെന്നും ഗൗതമി ആരോപിക്കുന്നു.
25 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് അദ്ദേഹം തട്ടിയെടുത്തത്. ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള നിയമനടപടികളിൽ ഇഴയുമ്പോഴും പാർട്ടിയിൽ നിന്ന് തനിക്ക് ഒരു പിന്തുണയും ലഭിച്ചില്ലെന്നും, എന്നാൽ തട്ടിപ്പ് നടത്തിയ വ്യക്‌തിയെ പാർട്ടിയിലെ ചിലർ പിന്തുണക്കുന്നതായും ഗൗതമി പറയുന്നു. ഇതോടെയാണ് 25 വർഷമായുള്ള ബിജെപി ബന്ധം ഉപേക്ഷിക്കാൻ തയ്യാറായതെന്നും ഗൗതമി രാജിക്കത്തിൽ പറയുന്നു.
ബിജെപിയിൽ നിന്നും രാജി വെക്കുന്നത് വളരെ വേദനയോടെയും സങ്കടത്തോടും കൂടിയാണെനും, എന്നാൽ വളരെ ഉറച്ച തീരുമാനത്തോടെ എന്റെയും മകളുടെയും ഭാവിക്കായി പോരാടുകയാണെന്നും ഗൗതമി പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ദീർഘകാല കുടുംബ സുഹൃത്തായ അളഗപ്പനെതിരെ ഗൗതമി 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തുവെന്ന കേസ് നൽകിയത്. തമിഴ്‌നാട് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. അതിനു ശേഷം അളഗപ്പനിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായും ഗൗതമി ആരോപിക്കുന്നു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്. അളഗപ്പൻ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
Most Read| ‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവീസ് ഉടനില്ല’; എസ് ജയശങ്കർ