ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,604 പുതിയ പോസിറ്റീവ് കേസുകളും 501 മരണങ്ങളും രേഖപ്പെടുത്തി. ദിവസേനയുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിനാൽ പുതിയ കേസുകൾ 50,000ത്തിൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്തെ കോവിഡ് കേസുകൾ 95 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 94,99,414 ആണ്. 501 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,38,122 ആയി. രാജ്യത്ത് 4,28,644 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 43,062 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. ഇതോടെ രോഗമുക്‌തി നേടിയവരുടെ എണ്ണം 89,32,647 ആയി.
24 മണിക്കൂറിനിടെ 10,96,651 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. സാമ്പിളുകളുടെ എണ്ണം വർധിച്ചപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായത് ശ്രദ്ധേയമാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 14,24,45,949 ആയി ഉയർന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു. നിലവിൽ കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഡെൽഹിയിലെയും പ്രതിദിന കേസുകളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നത്.
മഹാരാഷ്‌ട്രയിൽ 4,930 പേർക്ക് കൂടി പുതുതായി രോഗം സ്‌ഥിരീകരിച്ചു. സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 89,098 രോഗികളാണ് ചികിൽസയിൽ തുടരുന്നത്. പുതുതായി 95 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണ നിരക്ക് 47,246 ആയി. ഇതുവരെ 18,28,826 പേർക്കാണ് സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 16,91,412 പേർ രോഗമുക്‌തി നേടി.
അതേസമയം, കോവിഡ് വ്യാപനം തടയാനായാൽ 1.3 ബില്യൺ ആളുകൾക്കും വാക്‌സിനേഷൻ നൽകേണ്ട ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ചൊവ്വാഴ്‌ച രാജ്യത്ത് 31,118 പുതിയ കേസുകൾ രേഖപ്പെടുത്തി. നവംബർ 17 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന എണ്ണമാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
Also Read: ശിവസേന ജനങ്ങളുടെ നന്‍മക്ക് വേണ്ടിയുള്ള പാര്‍ട്ടി; ഊര്‍മിള മദോണ്ഡ്കര്‍