ന്യൂഡെൽഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേൽനോട്ടത്തിൽ എത്തിക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര ജൽശക്‌തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.
പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലിനാണ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചത്. ബില്ല് നേരത്തെ തന്നെ ലോക്‌സഭ പാസാക്കിയിരുന്നു. ഫെഡറൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പുകൾ രാജ്യസഭ തള്ളി. സാധാരണ സര്‍ക്കാരിനൊപ്പം നിൽക്കാറുള്ള ബിജെഡി, അണ്ണാ ഡിഎംകെ പാര്‍ടികളും ഈ ബില്ലിനെ എതിര്‍ത്തു.
ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയവും വോട്ടിനിട്ട് തള്ളി. മുല്ലപ്പെരിയാറിൽ ഒരു വൈദ്യുതി കണക്ഷൻ വേണമെങ്കിൽ പോലും സുപ്രീം കോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ ? എന്നായിരുന്നു കേരള, തമിഴ്‌നാട് എംപിമാരുടെ എതിര്‍പ്പിന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് നൽകിയ മറുപടി. നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വഹിക്കും.
ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്‌ഥാനതല സമിതികളും ഉണ്ടാകും. പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയിൽ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്റെ പരിധിയിൽ വരിക. ഇത് പ്രകാരം കേരളത്തിലെ അൻപതിലധികം ഉൾപ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകൾ ഇനി കേന്ദ്ര മേൽനോട്ടത്തിലാകും. മുല്ലപ്പെരിയാര്‍ തൽക്കാലം സുപ്രീം കോടതി മേൽനോട്ടത്തിൽ തുടരുമെങ്കിലും ഭാവിയിൽ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലേക്ക് തന്നെ വരാനാണ് സാധ്യത.
Read Also: ഒമൈക്രോൺ; ലോക്‌ഡൗൺ പരിഗണനയിലില്ല, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം