കോട്ടയം: രമേശ് ചെന്നിത്തലക്ക് എതിരെ കടുത്ത വിമർശനം ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഉമ്മൻചാണ്ടിയെ മറയാക്കി പുറകിൽ ഒളിക്കരുത്, പറഞ്ഞതിൽ ചെന്നിത്തല പശ്‌ചാത്തപിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകൊളുത്തി ആളിക്കത്തിക്കരുത്. നാവില്ലാത്തത് കൊണ്ടോ വാക്കില്ലാത്തത് കൊണ്ടോ അല്ല ഒന്നും പറയാത്തത്. പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
നേരത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു. ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയും താനും ചേർന്ന് നയിച്ച 17 വര്‍ഷകാലം കോൺഗ്രസ് വലിയ നേട്ടമാണ് കൈവരിച്ചത്.
അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്‌ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ചർച്ച ചെയ്യണമായിരുന്നു എന്നാണ് ചെന്നിത്തല പറഞ്ഞത്.
ഇതിനെതിരെയായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഉമ്മൻചാണ്ടിയെ അവഗണിച്ചുവെന്ന ആരോപണത്തോട് യോജിക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം, ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി ഉടലെടുത്ത പ്രശ്‍നങ്ങൾക്ക് കോൺഗ്രസിൽ ഇപ്പോഴും പരിഹാരമായിട്ടില്ല. മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയും ഇക്കാര്യത്തിൽ വ്യക്‌തമായ മറുപടി നൽകിയിരുന്നില്ല.
പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുകയാണ് മാര്‍ഗം. ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും. പ്രശ്‌നങ്ങള്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്‌ത് പരിഹരിക്കില്ലെന്ന സൂചനയായിരുന്നു ഉമ്മൻചാണ്ടിയുടെ വാക്കുകളിൽ ഉണ്ടായിരുന്നത്.
Also Read: മൃതദേഹം കുഴിച്ചിട്ട് മുകളിൽ അടുപ്പ് പണിതു; ഇടുക്കിയിലെ അരുംകൊലയുടെ ചുരുളഴിയുന്നു