ന്യൂഡെൽഹി: ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബീഹാറിലെ ബക്‌സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്‌ച ബക്‌സറിൽ നിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുകി വരുന്നതെന്ന് ബീഹാർ അധികൃതർ പറയുന്നു. സംസ്‌ഥാനത്ത് മൃതദേഹങ്ങൾ വെള്ളത്തിലൂടെ ഒഴുക്കിവിടുന്ന പതിവില്ലെന്നും ഇവർ പറഞ്ഞു.
വടക്കേ ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ മൃതദേഹങ്ങൾ കോവിഡ് രോഗികളുടേതാണെന്ന് സംശയം ഉയരുന്നുണ്ട്. സാധാരണ ശ്‌മശാനങ്ങളിൽ കോവിഡ് പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കപ്പെടാത്തതു കാരണം കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന ഭീതിയിലാണ് മൃതദേഹങ്ങൾ നദിയിൽ തള്ളുന്നതെന്നാണ് കരുതുന്നത്.
അതേസമയം, മൃതദേഹങ്ങൾ ഇങ്ങനെ തള്ളുന്നതിലൂടെ നദിയിലെ ജലം വഴിയും കോവിഡ് വ്യാപിക്കുമെന്ന ഭീതിയും ഉടലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഗാസിപൂർ ജില്ലാ മജിസ്ട്രേറ്റ് എംപി സിംഗ് അറിയിച്ചു.
Read also: അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്