തിരുവനന്തപുരം: നരുവാംമൂട് സ്വദേശി കിരണിന്റെ ദുരൂഹ മരണത്തിൽ ചുരുളഴിക്കാനാകാതെ പോലീസ്. ആഴിമലയിൽ സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ കിരൺ എങ്ങനെയാണ് കടലിൽ വീണ് മരിച്ചതെന്ന് കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളെ ചോദ്യംചെയ്‌തിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല. അന്വേഷവും തൃപ്‌തികരമല്ലെന്നും പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായും കിരണിന്റെ വീട്ടുകാർ ആരോപിച്ചു.
കിരണിനെ കാണാതായിട്ട് 22 ദിവസവും തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയിട്ട് നാല് ദിവസവും കഴിഞ്ഞു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് നേരത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
കിരണിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചെന്ന കുറ്റം ചുമത്തി രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തിട്ടും കിരണിന്റെ മരണകാരണം അറിയാനായിട്ടില്ലെന്നാണ് വിശദീകരണം. ഇതോടെ പോലീസിനെതിരെയും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. കിരണിന്റെ മരണം സ്‌ഥിരീകരിച്ചിട്ടും ആത്‌മഹത്യ പ്രേരണയോ മനഃപൂർവമല്ലാത്ത നരഹത്യയോ പോലുള്ള ഗുരുതര വകുപ്പുകൾ ചുമത്താനും പോലീസ് തയ്യാറായിട്ടില്ല. അറസ്‌റ്റിലായ രണ്ട് പ്രതികളുടെയും മൊഴികളിലും വൈരുധ്യമൊന്നും ഇല്ലെന്ന നിഗമനത്തിലെത്തിയ പോലീസ് ഇരുവരുടെയും ചോദ്യം ചെയ്യൽ മതിയാക്കി റിമാൻഡ് ചെയ്‌തു.
ഒളിവിലുള്ള മൂന്നാം പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. തമിഴ്‌നാട്ടിലെ ആശാരിപള്ളം മെഡിക്കൽ കോളേജിൽ നിന്ന് വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാലേ മരണകാരണത്തിൽ കൂടുതൽ വ്യക്‌തത ഉണ്ടാകൂ എന്ന നിലപാടാണ് കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം പോലീസിന്.
Most Read: സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധി ഓഗസ്‌റ്റ് രണ്ടിന്; വാദം പൂർത്തിയായി