കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്‌ച വിധി പറയും. കേസിൽ അറസ്‌റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. എസ്‌സി,എസ്‌ടി ആക്‌ട് പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും ജില്ലാ പ്രോസിക്യൂട്ടർ വാദിച്ചു.
മാത്രമല്ല, ഇതേ ആൾക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്‌തമാക്കി. എന്നാൽ, ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്ത ആളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെ കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. രേഖകൾ പ്രതിഭാഗം ഹാജരാക്കിയെങ്കിലും ഇതിപ്പോൾ പരിഗണിക്കുന്നത് ശരിയല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വാട്‍സ്‌ആപ് സന്ദേശങ്ങളും ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിട്ടുണ്ട്.
യുവ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞ ആഴ്‌ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ബലാൽസംഗം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവിൽ പോയിരിക്കുകയാണ്.
കോഴിക്കോട് വെസ്‌റ്റ് ഹില്ലിലുള്ള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്‌ഡ് ഓഫാണെന്നും ചില വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അയാൾ സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കേസെടുത്ത് ഒരാഴ്‌ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രൻ എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്‌ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഐജി ഓഫിസിന് മുന്നിൽ കുടിൽകെട്ടി പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകൾ തീരുമാനം അറിയിച്ചിരുന്നു. പരാതിയിൽ നടപടി വൈകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തെ 100 പേർ ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ