കൊച്ചി : ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ഫ്‌ളാറ്റ് പൊളിക്കലിന്റെ ഭാഗമായി കായലില്‍ പതിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് മരടിലെ മൂന്ന് ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയത്. അവയിലെ ആല്‍ഫാ സെറിന്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത് തൊട്ടരികിലുള്ള കായലിലേക്കും. ഫ്ലാറ്റ് പൊളിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കായലില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നാണ് കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നീക്കം ചെയ്യാതെ തന്നെ മരട് നഗരസഭ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോള്‍ കായലില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയത്.
കഴിഞ്ഞ ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അടുത്തുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ആല്‍ഫാ സെറിന്‍ ഫ്ലാറ്റ് അവശിഷ്ടങ്ങള്‍ കായലിലേക്ക് പതിക്കുന്ന വിധത്തില്‍ പൊളിച്ചു നീക്കിയത്. ഇവ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്ന് കരാറില്‍ പറഞ്ഞിട്ടുണ്ടെങ്കിലും നീക്കം ചെയ്യാതെ കിടക്കുകയായിരുന്നു. കായലിലേക്ക് താല്‍ക്കാലിക ബണ്ട് നിര്‍മ്മിച്ചാണ് യന്ത്ര സഹായത്തോടെ ഇപ്പോള്‍ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നത്. പുറത്തേക്കെടുത്ത അവശിഷ്ടങ്ങള്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.