ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ളാറ്റ് ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവെക്കാൻ ഫ്ളാറ്റ് നിർമാതാക്കൾക്ക് കഴിഞ്ഞതവണ കോടതി നിർദേശം നൽകിയിരുന്നു. ജസ്‌റ്റിസുമാരായ നവീൻ സിൻഹ, കൃഷ്‌ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത്.
നേരത്തെ കണ്ടുകെട്ടിയ വസ്‌തുക്കൾ വിൽക്കാൻ അനുമതി നൽകണമെന്ന കെട്ടിട നിർമാതാക്കളുടെ ആവശ്യം പിന്നീട് പരിഗണിക്കാമെന്നാണ് കോടതി നിലപാട്. ഇക്കാര്യത്തിൽ കെട്ടിട നിർമാതാക്കൾ സ്വീകരിച്ച നടപടികൾ കോടതി ഇന്ന് ചോദിച്ചേക്കും. പകുതി തുകയെങ്കിലും കെട്ടിവെച്ചില്ലെങ്കിൽ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുമെന്ന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പൊളിച്ചുമാറ്റിയ ഫ്ളാറ്റിന്റെ ഉടമകൾക്ക് 25 ലക്ഷം രൂപ വീതം ആകെ 62.25 കോടി രൂപ നഷ്‌ടപരിഹാരമായി നൽകിയെന്നും ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ 360 കോടിയിലധികം രൂപ ചെലവായെന്നും സംസ്‌ഥാന സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ 5 കോടി രൂപയോളം മാത്രമാണ് നിർമാതാക്കൾ ഇതുവരെ കെട്ടിവെച്ചതെന്നും ബാക്കി തുക ഈടാക്കി തരണമെന്നുമാണ് സർക്കാർ ആവശ്യം.
Read also: പാചകവാതക വില; കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധം