കൊച്ചി : മരടിലെ പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ജെയിൻ, കായലോരം എന്നീ ഫ്ളാറ്റ് നിർമാതാക്കളോടാണ് പണം കെട്ടി വെക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്. പണം കെട്ടിവച്ച ശേഷം കണ്ടുകെട്ടിയ ആസ്‌തികൾ വിൽക്കാനുള്ള അനുമതി നൽകുമെന്നും കോടതി ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. തീരദേശ നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതിന് പിന്നാലെയാണ് ഫ്ളാറ്റ് ഉടമകൾക്ക് നിർമാതാക്കൾ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്.
തീറാധാരം ഇല്ലാത്ത ഉടമകൾക്കും നഷ്‌ടപരിഹാരത്തിന് അർഹത ഉണ്ടെന്ന് കോടതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ തവണ സുപ്രീംകോടതി കേസ് പരിഗണിച്ച സാഹചര്യത്തിൽ നഷ്‌ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു. എന്നാൽ 61.50 കോടി രൂപ നഷ്‌ടപരിഹാരം ലഭിക്കേണ്ട സ്‌ഥാനത്ത് ഇതുവരെ ലഭിച്ചിട്ടുള്ളത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്‌റ്റിസ് ബാലകൃഷ്‌ണൻ നായർ സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ന് സുപ്രീംകോടതി കേസ് പരിഗണിച്ചത്.
Read also : ശബരിമല; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത് എൻഎസ്എസ്