തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് സംഘടന. നാമജപ ഘോഷയാത്രയിലടക്കം പങ്കെടുത്ത നിരപരാധികളായ ആളുകൾക്കും ക്ഷേത്ര ദർശനത്തിനെത്തിയ ആളുകൾക്കും എതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിൽ സർക്കാർ നടപടി സ്വീകരിച്ചത് സ്വാഗതം ചെയ്യുന്നു. ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
എന്നാൽ, വിശ്വാസ കാര്യത്തിൽ സർക്കാർ ആത്‌മാർഥമായ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ശബരിമല വിഷയത്തിൽ സർക്കാർ എതിർ കക്ഷി തന്നെയാണ്. കേസ് പിൻവലിക്കാനുള്ള തീരുമാനം കൊണ്ട് വിശ്വാസം സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. ശബരിമലക്ക് പുറമെ പൗരത്വ നിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളും പിൻവലിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുക.
Also Read: കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനം; ഹൈക്കോടതി വിശദീകരണം തേടി